സാമ്പത്തിക പ്രതിസന്ധി, ഇക്കണോമിക് ക്രൈസിസ് അഥവാ ക്രെഡിറ്റ് ക്രഞ്ച് എന്നത് സാധാരണ ജനങ്ങള്‍ക്കും ബാധകമാണ് എന്ന് തിരിച്ചറിഞ്ഞത് ജൂണ്‍ മാസത്തിലാണ്. മര്യാദക്ക് ഒരു പാര്‍ട്ട് ടൈം ജോലി പോലും കിട്ടാനില്ല. ഐ സി സി ട്വന്റി-20 ലോകകപ്പ് തീര്‍ന്നതോടെ അകെ ഉണ്ടായിരുന്ന ജോലിയും ഇല്ലാതായി. ക്ലാസ്സ് ഉച്ച കഴിഞ്ഞാണെങ്കില്‍ മിക്കവാറും എണീക്കുന്നത് പത്തര പതിനൊന്നു മണിയാകും. രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കാം എന്നതാണ് താമസിച്ച് എണീക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ഒരു കാലി ചായും അടിച്ചു നേരെ യൂണിവേഴ്സിറ്റിയിലേക്ക് വച്ച് പിടിക്കും. ഉച്ച ഭക്ഷണം മിക്കവാറും അടുത്തുള്ള ഗുരുദ്വാരയില്‍ നിന്നാണ്. ഒരു മൈല്‍ നടക്കണം എന്നെ ഉള്ളു, അവിടെ ചെന്നാല്‍ ഓസിനു ശാപ്പാട് അടിക്കാന്‍ ഒട്ടു മിക്ക ഇന്ത്യന്‍ വിദ്യാര്‍ഥികളും കാണും. ചില ദിവസങ്ങളില്‍ യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ യുണിയന്‍ വക ഫ്രീ ഫുഡ് ക്യാമ്പസ്സില്‍ തന്നെ ഉണ്ടാകും. പക്ഷെ അത് കഴിഞ്ഞുള്ള അറു ബോറന്‍ സുവിശേഷ പ്രസംഗം സഹിക്കനാണ് ഏറ്റവും മനക്കട്ടി വേണ്ടത്. പാസ്റ്റര്‍ സായിപ്പ് പ്രസംഗത്തിന്റെ റേഞ്ച് കൂടിയതോടെ അവിടുത്തെ ഫുഡ് അടിഅവസാനിപ്പിച്ചു. വൈകുന്നേരങ്ങളിലെ ചായകുടി അവിടെ അടുത്തുള്ള ഒരു പള്ളിയില്‍ നിന്നാണ്. ഞങ്ങളെ പോലുള്ളവര്‍ കയറി 'അശുദ്ധം' ആക്കിയത് കൊണ്ടാണോ അതോ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിചതു കൊണ്ടാണോ പെട്ടന്നൊരു ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ അവിടുത്തെ ഫ്രീ ടീസ്റ്റാള്‍ പൂട്ടി. വഞ്ചിനാട് എക്സ്പ്രസ്സില്‍ പന്റ്രി കാര്‍ നിര്‍ത്താലാക്കിയപ്പോള്‍ പോലും ഇത്രയും ഡെസ്പ്പ് ആയിട്ടില്ല. അങ്ങനെ പട്ടിണിയും പരിവെട്ടവും ആയി കടന്നു പോകുമ്പോഴാണ് ഒരു ജോബ് റിക്ക്രൂട്ടിംഗ് ഏജന്‍സിയുടെ മുന്‍പില്‍ ഒരു ബോര്‍ഡ് ശ്രദ്ധിച്ചത്. "അടുത്ത് നടക്കാന്‍ പോകുന്ന കായിക വിനോദങ്ങള്‍ക്കായി സഹായികളെ ക്ഷണിച്ചു കൊള്ളുന്നു". കായിക വിനോദം എന്ന് കണ്ടതും ഞാന്‍ അവിടെ കയറി ഒരു അപ്ലിക്കേഷന്‍ പൂരിപ്പിച്ചു നല്‍കി.
ഒരാഴ്ച കഴിഞ്ഞു എനിക്ക് അവിടുന്ന് ഒരു വിളി വന്നു. ലണ്ടന്‍ അടുത്ത് ബെര്‍ക്ഷയര്‍ എന്ന സ്ഥലത്ത് നടക്കുന്ന 'റോയല്‍ ആസ്ക്കോട്ട്' എന്ന വിശ്വപ്രസിദ്ധ കുതിരയോട്ട മത്സരത്തിനു സഹായി ആയി വരാമോ എന്നാണ് ചോദ്യം. പത്തു കാശ് കിട്ടുന്ന കാര്യമല്ലേ, ഒട്ടും അമാന്തിക്കാതെ ഞാന്‍ സമ്മതം മൂളി. പിറ്റേ ദിവസം വെളുപ്പിനെ ഏജന്‍സിയില്‍ ചെല്ലണം. അവിടുന്ന് അവരുടെ വണ്ടിയില്‍ ഞങ്ങളെ എല്ലാവരെയും കുതിരയോട്ടം നടക്കുന്ന വേദിയില്‍ എത്തിക്കും. എന്‍റെ വീട്ടില്‍ നിന്ന് ഞാനും ഹരീഷേട്ടനും ആ ജോലിക്ക് അപ്ലൈ ചെയ്തിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടെ കൊച്ചുവെളുപ്പാന്‍ കാലത്ത് അവരുടെ ആപ്പീസില്‍ എത്തി. ഞങ്ങളെ പോലെ തന്നെ ഒരുപാട് പേര്‍ അവിടെ ജോലിക്ക് എത്തിയിരുന്നു. കൂടുതലും പോളിഷുകാര്‍. നമ്മുടെ നാട്ടിലെ പണ്ടികള്‍ക്ക് തുല്യമാണ് യുറോപ്പില്‍ പോളണ്ടുകാര്‍. ശരിക്കും അധ്വാനിക്കുന്ന ജനവിഭാഗം. 'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞതിന്റെ പൊരുള്‍ അന്നാണ് എനിക്ക് ശരിക്കും മനസ്സിലായത്.
അങ്ങനെ പോളിഷുകാരോടൊത്ത് ഞങ്ങള്‍ ആസ്ക്കോട്ട് റേസ് കോഴ്സില്‍ എത്തി. ബ്രിട്ടീഷ് റോയല്‍ ഫാമിലിയുടെ കൊട്ടാരമായ വിന്‍സര്‍ കാസിലിന്‍റെ അടുത്താണ് ആസ്ക്കോട്ട്. രാജകുടംബാങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദം ആണ് കുതിരയോട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്കുകളില്‍ ഒന്നാണ് 1711ല്‍ തുടങ്ങിയ ആസ്ക്കോട്ട് ട്രാക്ക്. 2006ല്‍ പുതുക്കി പണിതതാണ് ഇപ്പോഴത്തെ ട്രാക്കും പവലിയനും. ബ്രിട്ടനില്‍ ഒരു വര്‍ഷം മൊത്തം 32 റേസ് ആണ് അരങ്ങേറുന്നത്. അതില്‍ 9 എണ്ണം ഈ ട്രാക്കില്‍ തന്നെയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ആസ്ക്കോട്ട് ഗോള്‍ഡ് കപ്പ് എന്ന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. മൂന്ന് ദിവസങ്ങള്‍ ആയി ആണ് മത്സരം നടക്കുന്നത്. നാലു കിലോമീറ്റര്‍ ആണ് ഒരു ലാപ്പ്. നമ്മുടെ വള്ളംകളി പോലെ പല ഗ്രേഡില്‍ ഉള്ള കുതിരകള്‍ക്ക് വ്യതസ്ത മത്സരങ്ങള്‍ ഉണ്ട്. ഗോള്‍ഡ് കപ്പ്, റോയല്‍ ഹണ്ട് കപ്പ്, ക്വീന്‍ വാസ് എന്നിവയാണ് പ്രധാന ട്രോഫികള്‍. അതിലെ തന്നെ ഏറ്റവും പ്രശസ്തം ഗോള്‍ഡ് കപ്പാണ്. 2,50,000 പൗണ്ട് ആണ് ഇതിന്‍റെ സമ്മാനത്തുക. ഫോര്‍മുല വണ്‍ കാറോട്ട മത്സരം പോലെ മികച്ച കുതിരക്കും, മികച്ച ജോക്കിക്കും, മികച്ച പരിശീലകനും, മികച്ച ഒണര്‍ക്കും സമ്മാനം ഉണ്ട്. ഒരു മുതലാളിക്ക് ഒന്നിലധികം കുതിരകള്‍ ഉണ്ടാവാം.
അവയൊക്കെ അവിടെ കിടന്ന ഒരു ഇന്‍ഫര്‍മേഷന്‍ ബുക്ക്‌ലെറ്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതാണ്. അവിടെ ജോലിക്ക് വന്ന ഞങ്ങളെ എല്ലാവരെയും പല ഗ്രൂപ്പുകളില്‍ ആക്കി പല സ്ഥലങ്ങളിലേക്ക് വിട്ടു. കുതിരച്ചാണകം വാരല്‍ ആകും എന്‍റെ പണി എന്നാണ് ഞാന്‍ ആദ്യം കരുതിയെ. പക്ഷേ കുറച്ച് കൂടെ 'ദിഗ്നിറ്റി' ഉള്ള ജോലിയാണ് എനിക്ക് കിട്ടിയത്, 'ക്ലീനര്‍'. തറതുടക്കലും, തൂത്തുവാരലും അല്ല, മറിച്ച് കാണികള്‍ ഉപയോഗശൂന്യം ആക്കുന്ന വെള്ള കുപ്പികളും മറ്റും ശേഖരിച്ചു വലിയ ഒരു കൂടയില്‍ കൊണ്ടെ തള്ളണം. ഗ്രാന്‍ഡ് സ്റ്റാന്റ്, സില്‍വര്‍ റിംഗ്, റോയല്‍ എന്ക്ലോഷര്‍ എന്നി മൂന്ന് പവലിയനുകള്‍ ആണ് ഉള്ളത്. സില്‍വര്‍ റിങ്ങില്‍ ആണ് ഏറ്റവും 'തറ' ടിക്കറ്റ്. വില 'വെറും' നൂറു പൗണ്ട്. ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ഇരുനൂറു മുതല്‍ അഞ്ഞൂറ് പൗണ്ട് വരെ ഉള്ള ടിക്കറ്റ്. റോയല്‍ എന്ക്ലോഷര്‍ എന്ന സ്റ്റാന്‍ഡില്‍ കയറാന്‍ കാശ് മാത്രം പോര, നല്ല തറവാട്ടില്‍ ജനിക്കുകയും വേണം കാരണം രാജകുടുംബാഗംങ്ങള്‍ക്കും , വി ഐ പി കള്‍ക്കും മാത്രം ഉള്ളതാണ് ആ ടിക്കറ്റ്. എന്‍റെ 'ജോലിയുടെ' പ്രത്യേകത കൊണ്ട് ടിക്കറ്റ് പോലും ഇല്ലാതെ എവിടെയും ഇടിച്ചു കയറി ചെല്ലാന്‍ ഉള്ള 'അവകാശം' എനിക്ക് ഉണ്ടായിരുന്നു.
മറ്റൊരു പ്രധാന കാര്യം ഡ്രസ്സ് കോഡ് ആണ്. റേസ് കാണാന്‍ വരുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ് ഡ്രസ്സ് കോഡ്. പുരുഷന്മാര്‍ ടൈയ്യും സ്യുട്ടും, സ്ത്രീകള്‍ സ്മാര്‍ട്ട് ഫോര്‍മല്സ് എന്നിവ നിര്‍ബന്ധം. ജീന്‍സ് ടി-ഷര്‍ട്ട് എന്നിവ ധരിച്ചു വന്നാല്‍ അകത്തേക്കുള്ള പ്രവേശനം അസാധ്യം. എന്നാല്‍ ഏറ്റവും എടുത്തു പറയണ്ട ഒന്ന് സ്ത്രീകള്‍ ധരിക്കുന്ന തൊപ്പിയാണ്. നമ്മുടെ നാട്ടില്‍ കൊച്ചമ്മമാര്‍ കല്യാണത്തിന് സ്വര്‍ണ്ണം അണിഞ്ഞു വരുന്ന പോലെ ആണ് അവര്‍ക്ക് ആ തൊപ്പി ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. വിവിധ ഇനം തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് സുന്ദരമായ തൊപ്പികള്‍ അണിഞ്ഞു നടക്കുന്ന സുന്ദരികളുടെ ഇടയില്‍ എത്തിയ എനിക്ക് ഏതോ ഫാഷന്‍ റാമ്പില്‍ പെട്ട് പോയ ഒരു പാവം എലികുഞ്ഞിന്റെ അവസ്ഥ. ബ്രിട്ടനിലെ മാത്രമല്ല, യുറോപ്പിലെ തന്നെ മള്‍ട്ടി ബില്ല്യനയര്‍മാരാണ് കാണികളില്‍ ഭൂരിഭാഗവും, ശരിക്കും ടൈറ്റാനിക്ക് കപ്പലില്‍ കയറിയ അനുഭൂതി.
ഞങ്ങള്‍ പണി തുടങ്ങി. എനിക്ക് എവിടെയും കയറി ചെല്ലവുന്നത് കൊണ്ട് ആള്‍ തിരക്ക് കൂടുന്നതിന് മുന്‍പ് ഞാന്‍ ക്യാമറയുമായി കയറാവുന്ന സ്ഥലങ്ങളില്‍ മൊത്തം കയറി പടം പിടിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് പുറത്തിറങ്ങി പടം പിടിച്ച എന്നെയും കൂട്ടിനു വന്ന ഹരീഷേട്ടനെയും ഒരു അലവലാതി സെക്യൂരിറ്റി കയ്യോടെ പിടികൂടി. മേലാല്‍ ഇതിനകത്ത് പടം പിടിക്കരുത് എന്ന താകീതും തന്നു. എന്ത് പറഞ്ഞാലും അതെ പോലെ 'അനുസരിക്കുന്ന' മലയാളികള്‍ ആണ് ഞങ്ങള്‍ എന്ന് പാവം അതിയാന് അറിയത്തില്ലായിരുന്നു. വിശ്രമവേളകള്‍ ആനന്ദകരം ആക്കുവാന്‍ ഞാന്‍ പോക്കറ്റില്‍ ഒളുപ്പിച്ചു കൊണ്ട് നടന്ന ക്യാമറ ചലിപ്പിച്ചു കൊണ്ടെ ഇരുന്നു. സായിപ്പന്മാര്‍ കുടിച്ചു തള്ളുന്ന ബിയറിനും കോളക്കും ഒരു കണക്കും ഇല്ല. കേരളത്തിലെ ഏറ്റവും തിരക്കേറിയ ബിവറെജസ് സ്റ്റാളില്‍ പോലും ഒരു ദിവസം ഇത്രയും മദ്യം വിറ്റിടുണ്ടാവില്ല എന്നുറപ്പാണ്. അങ്ങനെ കുടിയന്മാരുടെ സംസ്ഥാന സമ്മേളനം കണ്ടു ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഒരു അനൌണ്‍സ്മെന്റ്. "എല്ലാവരും ഇരിപ്പിടങ്ങളില്‍ വന്നിരിക്കണം, എലിസബത്ത് രാജ്ഞി എഴുന്നള്ളുന്നു ' എന്ന്. കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഒന്നുകൂടെ റിപീറ്റ് ചെയ്തപ്പോഴാണ് വരുന്നത് സാക്ഷാല്‍ മഹാറാണി തന്നെ എന്ന് എനിക്ക് ഉറപ്പായത്.
രാജ്ഞിയെ കാണുവാനും പടം പിടിക്കുവാനും ഞാന്‍ ആളൊഴിഞ്ഞ ഒരു കോണിലെക്കൊടി. കുതിര പട്ടാളത്തിന്റെ അകമ്പടിയോടെ ഒരു രഥത്തില്‍ ആനയിക്കപ്പെടുന്ന രാജ്ഞിയുടെ വരവ് ഒരു കാണണ്ട കാഴ്ച തന്നെയാണ്. പണ്ട് ഇന്ത്യയെ അടക്കി ഭരിച്ചതിന്റെ അമര്‍ഷം മുഴുവന്‍ എനിക്ക് അവരോടു ഉണ്ടായിരുന്നു. അതിന്റെ കണക്ക് തീര്‍ക്കാന്‍ ഞാന്‍ അവരെ തുരു തുരെ 'ഷൂട്ട്' ചെയ്യാന്‍ തുടങ്ങി. എന്‍റെ ക്യാമറയിലെ ഒരു ഫ്രെയിമില്‍ അവരുടെ തേജസുറ്റ മുഖം നല്ല വ്യക്തമായി പതിഞ്ഞു. അങ്ങനെ എലിസബത്ത് രാജ്ഞിയെ 'ഷൂട്ട്' ചെയ്ത ആനന്ദ നിര്‍വൃതിയോടെ ക്യാമറ പോക്കറ്റില്‍ ഇട്ട് ഞാന്‍ വീണ്ടും പണിക്ക് കയറി.
ആസ്ക്കോട്ട് ഗോള്‍ഡ് റേസ് തുടങ്ങാറായി. ഞാന്‍ നോക്കിയപ്പോള്‍ അവിടെ പല കൌണ്ടെരിന്റെ മുന്നിലും നീളന്‍ ക്യു. എല്ലാവരുടെയും കയ്യില്‍ നോട്ടു കെട്ടുകളും. കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് അത് ഒരു ബെറ്റിംഗ് കൌണ്ടര്‍ ആണ്. കുതിരയോട്ടം കാണുന്നതിനെക്കാള്‍ ഉപരി കുതിരപന്തയം വയ്ക്കാനാണ് ആ കോടിശ്വരന്‍മാര്‍ പലതും അന്ന് അവിടെ വന്നിരിക്കുന്നത്. ഒരു പൗണ്ട് മുതല്‍ ഒരു മില്യണ്‍ പൗണ്ട് വരെ അവിടെ ആത് വയ്ക്കുന്ന വിദ്വാന്മാര്‍ ഉണ്ട്. കോടികള്‍ കൊണ്ട് അമ്മാനം ആടുന്നവര്‍ക്ക് ഈ ചൂതാട്ടം ഇല്ലാതെ എന്താഘോഷം. റേസ് തുടങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പ് വരെ ജയിക്കുന്ന കുതിരയുടെ പേരിലും, സമയത്തിന്റെ പേരിലും ഒക്കെ വാതു വയ്ക്കാം. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഒരു പൌണ്ടിനെങ്കിലും ഒരു ചെറിയ ബെറ്റ് വയ്ക്കാന്‍. പക്ഷേ അതിനു മിനിമം ഒരു കുതിരയുടെയോ ഒരു ജോക്കിയുടെയോ പേരറിയണം. അവിടെ ഓടി നടന്നു ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ തപ്പി പേരൊക്കെ പഠിച്ചു വന്നപോഴേക്കും ബെറ്റിംഗ് സമയം അവസാനിച്ചിരുന്നു.
ബാന്‍റ്റ് മേളവും, പരമ്പരാഗത സംഗീതവും ഒക്കെ ശേഷം അങ്ങനെ റേസ് തുടങ്ങി. ഊട്ടിയിലും മറ്റും നാം കാണുന്ന കുതിരകളുടെ ഏകദേശം ഇരട്ടി വലിപ്പം ഉണ്ട് റേസില്‍ പങ്കെടുക്കുന്ന ഓരോ കുതിരകള്‍ക്കും. 'ജോണി മുര്‍താസ്' എന്ന ജോക്കി ഓടിച്ച 'യീറ്റ്സ്' എന്ന കുതിരയാണ് അന്ന് അവിടെ മത്സരം ജയിച്ചത്. തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് 'ജോണ്‍ മഗ്നിയാര്‍' എന്ന കോടീശ്വരന്റെ, എയ്ടെന്‍ ഒബ്രൈന്‍ എന്ന പരിശീലകന്റെ 'യീറ്റ്സ്' എന്ന കുതിര ആസ്ക്കോട്ട് ഗോള്‍ഡ് കപ്പ് വിജയിക്കുന്നത്.
റേസ് കഴിഞ്ഞു എലിസബത്ത് രാജ്ഞിയാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്. അത് കാണണം എന്നുണ്ടായിരുന്നെങ്കിലും ജോലി കഴിഞ്ഞു കൂലി വാങ്ങുന്ന സമയം ആയതിനാല്‍ അത് നടന്നില്ല. അങ്ങനെ കാശും വാങ്ങി, ആദ്യമായി കുതിരയോട്ട മത്സരവും കണ്ടു, എലിസബത്ത് രാജ്ഞിയെ 'ഷൂട്ട്' ചെയ്ത ആവേശത്തോടെ ഞാന്‍ തിരികെ വീട്ടില്‍ പോകാന്‍ ഞങ്ങളെ കത്ത് നിന്ന വണ്ടിയില്‍ കയറി. വീട് എത്താറായപ്പോള്‍ ഡ്രൈവറുടെ വക ഒരു ചോദ്യം. 'നാളെയും ജോലിക്കുണ്ടോ?', നാളെ എന്ത് ജോലി എന്ന് അന്വേഷിച്ചപ്പോള്‍ പിന്നില്‍ ഇരുന്ന പോളിഷ് സുന്ദരിയുടെ വക മറുപടി. 'നാളെ സില്‍വര്‍സ്റ്റോണ്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സര വേദിയില്‍ അല്ലെ നമ്മുടെ ജോലി?' ഫോര്‍മുല വണ്‍ !! എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതെ എന്‍റെ മറ്റൊരു സ്വപ്നം കൂടി യാഥാര്‍ത്ഥ്യം ആകാന്‍ പോകുന്നുവോ? അതും വളരെ അപ്രതീക്ഷിതമായി. സന്തോഷം കൊണ്ട് എന്‍റെ കണ്ണ് നിറഞ്ഞുവോ എന്ന് സംശയം!!
(ട്രാക്ക് മാറി തുടരും ....)

