ലോര്‍ഡ്സ്, ക്രിക്കറ്റ് ഗ്രൗണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്ന പേര്. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളി ടി വിയില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതലുള്ള ആവേശമാണ് ലോര്‍ഡ്സ്. അവിടേക്കാണ് എന്‍റെ അടുത്ത യാത്ര, അതും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ ക്ഷണിക്കപ്പെട്ട അതിഥി ആയി ഒരു ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍. ഒന്നല്ല രണ്ടു ഫൈനല്‍ മത്സരങ്ങള്‍. ഇംഗ്ലണ്ട് ന്യൂസിലണ്ട് വനിതാ ഫൈനല്‍, അതിനു ശേഷം പാക്കിസ്ഥാന്‍ ശ്രിലങ്ക പുരുഷ ട്വന്റി-20 ഫൈനല്‍ എന്നീ മത്സരങ്ങള്‍ ആണ് 2009 ജൂണ്‍ 21 നു ലണ്ടനിലെ സെയിന്‍റ് ജോണ്‍സ് വുഡില്‍ ഉള്ള ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ നടക്കുന്നത്. ഫൈനല്‍ പാകിസ്ഥാനും ശ്രിലങ്കയും തമ്മില്‍ ആണെന്നുള്ളത് എന്നെ അല്പം വിഷമിപ്പിച്ചു, കാരണം രണ്ടും എനിക്ക് ഒട്ടും താത്പര്യം ഇല്ലാത്ത ടീമുകള്‍. 1996ല്‍ ഈഡന്‍ ഗാഡന്സില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ വെറുക്കാന്‍ തുടങ്ങിയതാണ് ശ്രിലങ്കയെ. പണ്ട് മിയാന്‍ദാദ് അവസാന പന്തില്‍ സിക്സര്‍ അടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ പാകിസ്ഥാനെയും വെറുക്കുന്നു. അങ്ങനെ ഇരിക്കെയാണ് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ടീമിനെ കിട്ടുന്നത്. എന്‍റെ ഒപ്പം ട്രെന്‍റ് ബ്രിഡ്ജില്‍ ലോകകപ്പ് സംഘാടക സമിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച മറ്റു സഹ പ്രവര്‍ത്തകരുടെ കൂടെ നോട്ടിങ്ങമില്‍ നിന്നും രാവിലെ എട്ടു മണിക്കാണ് യാത്ര തുടങ്ങുന്നത്. എന്‍റെ സ്ഥലമായ കോവെന്ട്ര്യില്‍ നിന്നും രണ്ടു മണിക്കൂര്‍ സഞ്ചരിച്ചു വേണം നോട്ടിങ്ങമില്‍ എത്താന്‍. പക്ഷേ അവിടേക്കുള്ള ആദ്യ ട്രെയിന്‍ എത്തി ചേരുമ്പോള്‍ സമയം ഒന്‍പതു മണി ആകും. അങ്ങനെ വിഷമിച്ച് ഇരുന്നപ്പോഴാണ് ഞങ്ങളുടെ ഒരു സുഹൃത്തായ കാന്തി അണ്ണന്‍ എന്ന് അറിയപ്പെടുന്ന കന്തിപന്‍ ധര്‍മ്മലിങ്കം എന്ന ശ്രിലങ്കന്‍ വംശജന്‍ എന്നെയും ശിവരമാനെയും രാവിലെ തന്നെ നോട്ടിങ്ങമില്‍ എത്തിക്കാം എന്ന ഓഫര്‍ തന്നത്. അന്നത്തെ ആ ലിഫ്ടിനു പ്രത്യുപകാരമായി ഞാന്‍ അന്ന് ശ്രിലങ്കയെ പിന്തുണക്കാം എന്ന് കാന്തി അണ്ണന് ഉറപ്പും കൊടുത്തു.
അദ്ദേഹം ഞങ്ങളെ കൃത്യം എട്ടു മണിക്ക് മുന്‍പ് തന്നെ നോട്ടിങ്ങമില്‍ എത്തിച്ചു. അവിടെ ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അടുത്ത് ഞങ്ങളെ കാത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെര്‍സിഡീസ് ബസ്സ് കിടപ്പുണ്ടായിരുന്നു. ബസ്സില്‍ ഞങ്ങള്‍ നാല്‍പ്പതോളം പേര്‍. എല്ലാവരും ഐ സി സി ട്വന്റി ട്വന്റി ലോകകപ്പിലെ സംഘാടക സമിതി അംഗങ്ങള്‍. എന്നെ പോലെ അവര്‍ക്ക് എല്ലാവര്‍ക്കും ക്രിക്കറ്റ് ഒരു മതമാണ്. അവിടെ നിന്ന് രണ്ടു മണിക്കൂര്‍ വേണം ലണ്ടനില്‍ എത്താന്‍. ഞങ്ങളുടെ പിന്നില്‍ ഇരുന്ന് രണ്ടു പാകിസ്ഥാനി സുഹൃത്തുക്കള്‍ അവരുടെ ടീമിന്‍റെ വിജയ സാധ്യതയെ പറ്റി വിവരിക്കുന്നത് കേട്ടപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗം ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആശിച്ചു പോയി. ബസ്സ് കൃത്യം രണ്ടു മണിക്കൂര്‍ കൊണ്ട് ലണ്ടനിലെ സെയിന്‍റ് ജോണ്‍സ് വുഡില്‍ എത്തി. ഞങ്ങളുടെ മുന്നില്‍ ലോര്‍ഡ്സിന്റെ മീഡിയ സെന്‍റര്‍ ദൃശ്യമായി തുടങ്ങി. മാലിബോന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ( എം.സി.സി) ഉടമസ്ഥതയില്‍ ഉള്ള മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം 1814ല്‍ ആണ് നിര്‍മ്മിച്ചത്. തോമസ് ലോര്‍ഡ് എന്ന അതിന്‍റെ ശില്‍പ്പിയുടെ പേരില്‍ നിന്നാണ് ലോര്‍ഡ്സ്സിന് ആ പേര് കിട്ടിയത്.
>സെയിന്‍റ് ജോണ്‍സ് വുഡ് എന്ന ആ വഴി പാക്കിസ്ഥാന്‍, ശ്രിലങ്ക ടീമുകളുടെ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങളുടെ കയ്യില്‍ ടിക്കറ്റ് ഇരിക്കുന്നത് കണ്ടു ഒരു പാക്ക് ആരാധകന്‍ ഒപ്പം കൂടി. ആ ടിക്കറ്റ് അയാള്‍ക്ക് നല്‍കാമോ, ആയിരം പൗണ്ട് (എണ്‍പതിനായിരത്തോളം രൂപ) നല്‍കാം എന്നായി വാഗ്ദാനം. എന്‍റെ കയ്യില്‍ ഉള്ളത് ഫ്രീ കൊമ്പ്ലിമെന്ററി ടിക്കറ്റ് ആണ്. യഥാര്‍ത്ഥ ടിക്കറ്റ് വില കൂടിപ്പോയാല്‍ ഒരു അഞ്ഞൂറ് പൗണ്ട് വരെ വരും. അത് കിട്ടാത്തത് കൊണ്ടാണ് അയാള്‍ ഇപ്പോള്‍ ഇങ്ങനെ ഇരട്ടി തുകയ്ക്ക് ഒരു വിലപേശല്‍ നടത്തിയത്. പത്തു പൗണ്ടിന്റെ ഒരു നോട്ട്കെട്ടും അയാള്‍ എനിക്ക് നേരെ വീശി. പക്ഷേ വിലമതിക്കാനാകാത്ത ഒരു ടിക്കറ്റാണ് എന്‍റെ കയ്യില്‍ ഉള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അസുലഭ മുഹൂര്‍ത്തതിനു വില ഇടാന്‍ വന്നിരിക്കുന്നു ഒരാള്‍. അതും ഒരു പാകിസ്ഥാനി. ജോലിയും കൂലിയും ഇല്ലാതെ ഇവിടെ കഴിയുന്ന എനിക്ക് അടുത്ത ആറു മാസം സുഭിക്ഷമായി കഴിയാന്‍ ഉള്ള അത്രേം പണമാണ് അയാളുടെ വാഗ്ദാനം. പക്ഷേ എന്നിലെ ക്രിക്കറ്റ് ആരാധകന് വിലയിടാന്‍ മാത്രം ഉള്ള തറവാട് സ്വത്തൊന്നും അയാള്‍ക്ക് ഏഴു ജന്മം ജനിച്ചാലും ഉണ്ടാവില്ല . ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അയാള്‍ വില കൂട്ടി 1200 പൗണ്ട് വരെ പോയി. ഞാന്‍ വഴങ്ങിയില്ല. ആ ഭ്രാന്തന്‍ എന്‍റെ കയ്യില്‍ നിന്ന് ടിക്കറ്റ് തട്ടി പറിച്ചു കൊണ്ട് പോകുമോ എന്ന് പേടി ഉള്ളത് കൊണ്ട് ഞാന്‍ ആ ടിക്കറ്റ് പയ്യെ മടക്കി പോക്കറ്റില്‍ ഇട്ടു. പിന്നെ ഒന്നും നോക്കിയില്ല, പ്രവേശന കവാടത്തിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു. ദേഹപരിശോധനക്ക് ശേഷം സ്റ്റേഡിയത്തിനകത്ത് എനിക്ക് വേണ്ടി ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തില്‍ കയറി ഇരുന്നപ്പോഴാണ് എനിക്ക് സമാധാനമായത്.ഞങ്ങള്‍ ചെന്നപ്പോഴേക്കും അവിടെ വനിതാ ഫൈനല്‍ തുടങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലണ്ട് വനിതകള്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ട് ആയി. മറുപടിയായി ഇംഗ്ലണ്ട് വനിതകള്‍ വെറും 17 ഓവറില്‍ ലക്‌ഷ്യം കണ്ടു. മൂന്ന് ന്യൂസിലണ്ട് വിക്കറ്റുകള്‍ പിഴുത ബ്രെന്റ്റ് പ്ലെയര്‍ ഓഫ് ദി മാച്ചും, പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ ക്ലയെര്‍ ടയിലര്‍ പ്ലെയര്‍ ഓഫ് ദി സീരിസും ആയി. അവാര്‍ഡ്‌ധാന ചടങ്ങുകള്‍ക്കൊടുവില്‍ ചാര്‍ലൊട്ട് എഡ്വാര്‍ഡ് എന്ന ഇംഗ്ലീഷ് നായിക കപ്പുയര്‍ത്തി. ആദരസൂചകമായി ലോര്‍ഡ്സില്‍ വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവും നടന്നു. അതിനു ശേഷം അവര്‍ ലോകകിരീടവുമായി ലോര്‍ഡ്സിനെ പ്രദക്ഷിണം വച്ചു. വനിതകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ലോര്‍ഡ്സിലെ പടുകൂറ്റന്‍ സ്ക്രീനില്‍ ചിരപരിചിതമായ ഒരു മുഖം തെളിഞ്ഞു വന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹവും ഞങ്ങളെ പോലെ കളി കാണാന്‍ വന്നതാണ് എന്ന തിരിച്ചറിവ് എന്‍റെ ആവേശം ഇരട്ടിപ്പിച്ചു.
വനിതകളുടെ പ്രകടനം കഴിഞ്ഞ് റിച്ചാര്‍ഡ് ഞങ്ങളെ എല്ലാവരെയും ലോര്‍ഡ്സിന്റെ പുറത്തുള്ള പരിശീലന ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ട് പോയി. ലോര്‍ഡ്സ്, ഓവല്‍, ട്രെന്‍റ് ബ്രിഡ്ജ്, ബ്രിസ്റ്റോള്‍ എന്ന നാല് ലോകകപ്പ് വേദികളില്‍ പ്രവര്‍ത്തിച്ച ഇരുനൂറോളം പേരുണ്ട് അവിടെ. ഇനി ലോര്‍ഡ്സിന്റെ മൈതാനം കീഴടക്കാന്‍ പോകുന്നത് ഞങ്ങള്‍ ആണ്. ഒളിമ്പിക്സിലെ പോലെ ഗ്രൗണ്ട് മുഴുവന്‍ ചുറ്റി ഉള്ള മാര്‍ച്ച് പാസ്റ്റ് ആണ് 'ലാപ് ഓഫ് ഓണര്‍'. ഗ്രൗണ്ടില്‍ ഈ സമയം ശ്രിലങ്ക പാക്കിസ്ഥാന്‍ ടീമുകള്‍ ഫൈനലിന് മുന്‍പ് അവസാന വട്ട പരിശീലനം നടത്തുകയാണ്. അവരെ ചുറ്റി വേണം ഞങ്ങള്‍ക്ക് ലോര്‍ഡ്സിനെ വലം വയ്ക്കാന്‍. അങ്ങനെ റിച്ചാര്‍ഡിന്റെ ഉത്തരവും കാത്തു ലോര്‍ഡ്സിലെ മനോഹരമായ ചില്ല് കൂട് കൊണ്ട് നിര്‍മ്മിച്ച മീഡിയ സെന്‍റെറിന് താഴെ നില്‍പ്പായി ഞങ്ങള്‍.
ലോര്‍ഡ്സിനെ ഏറ്റവും ആദ്യം തൊടാനായി ഞാന്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. നിര്‍ദ്ദേശം ലഭിച്ചതും പുല്‍തകിടിയെ തൊട്ടു വണങ്ങി വലതു കാല്‍ വച്ചു ഞാന്‍ ആ മൈതാനത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. ഞങ്ങളെ ഒരു കരാഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രിലങ്ക പാക്കിസ്ഥാന്‍ ടീമിലെ കളിക്കാരും കാണികളുടെ ഒപ്പം കയ്യടിക്കുന്നു. കാണികളുടെ കൂട്ടത്തില്‍ എന്‍റെ കണ്‍കണ്ട ദൈവമായ സച്ചിനും ഉണ്ട് എന്നത് എന്‍റെ ആവേശത്തെ അതിന്‍റെ കൊടുമുടിയില്‍ എത്തിച്ചു. ലാപ്പ് ഓഫ് ഓണറിന്റെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു
.
അങ്ങനെ സച്ചിനെയും ലോകകപ്പ് ജേതാക്കള്‍ ആകാന്‍ പോകുന്ന കളിക്കാരെയും സാക്ഷി നിര്‍ത്തി ആജീവാനന്തകാലം ഓര്‍മ്മയില്‍ നില്‍ക്കാന്‍ പോകുന്ന ഒരു ഇന്നിംഗ്സ് ഞങ്ങള്‍ ആരംഭിച്ചു. ഇരുനൂറു പേരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഞാന്‍ കൂടുതല്‍ സമയം ആ മൈതാനത്ത് നില്‍ക്കാന്‍ പതുക്കെ പുറകോട്ടു വലിഞ്ഞു കൊണ്ടിരുന്നു. ലോര്‍ഡ്സിന്റെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തണം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു ഇതിനു പിന്നില്‍.
വീണ്ടും വേദിയിലേക്ക്. ശ്രിലങ്ക പാക്കിസ്ഥാന്‍ ഫൈനല്‍ കാണാന്‍. ടോസ് നേടിയ ലങ്കന്‍ നായകന്‍ കുമാര സംഗകാര ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ ശ്രിലങ്കയുടെ താരമായ ദില്‍ഷന്‍ പുറത്തായപ്പോള്‍ തന്നെ കളിയുടെ ഗതി വ്യക്തമായി. പിന്നീട് മുറയ്ക്ക് ലങ്കന്‍ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു. നായകന്‍റെ കളി പുറത്തെടുത്ത സംഗകാരയുടെ മികവില്‍ ശ്രിലങ്ക 138 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമാണ് കിട്ടിയത്. പിന്നീടായിരുന്നു ശാഹിദ് അഫ്രിഡിയുടെ മാസ്മര ബാറ്റിങ്. മുരളിധരനെയും മലിംഗയേയും ഓരോ തവണ വേലിക്കെട്ടിനപ്പുറം എത്തിക്കുമ്പോഴും ഗ്യാലറിയിലെ പാക്ക് ആരാധകര്‍ ഇളകി മറിഞ്ഞു. അങ്ങനെ പത്തൊന്‍പതാം ഓവറില്‍ പാകിസ്ഥാന്‍ ലക്‌ഷ്യം കണ്ടു. ആ രംഗം ഒപ്പിയെടുക്കാന്‍ ഞാന്‍ സീറ്റ് വിട്ടു ഗ്രൗണ്ടിന്റെ മുന്‍നിരയില്‍ എത്തിയിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ജൊഹെന്നാസ്ബര്‍ഗ്ഗില്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഉയര്‍ത്തിയ ആ ലോക കിരീടം ഏറ്റുവാങ്ങാന്‍ ഉള്ള നിയോഗം ഇത്തവണ പാക്ക് നായകനായ യൂനിസ് ഖാനായിരുന്നു. തുടര്‍ന്നു മനോഹരമായ വെടികെട്ടും അവിടെ അരങ്ങേറി. അതിനു ശേഷം ലോക ജേതാക്കള്‍ കപ്പുമായി ഒരു റൗണ്ട് കാണികളെ വലം വച്ചു. അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും മനസ്സ് കൊണ്ട് ഒരു നിമിഷം ഒരു പാകിസ്ഥാന്‍കാരനായി. അങ്ങനെ കളി തുടങ്ങിയപ്പോള്‍ ശ്രിലങ്കന്‍ ആരാധകന്‍ ആയിരുന്ന ഞാന്‍ കളി കഴിഞ്ഞപ്പോഴേക്കും മറുകണ്ടം ചാടി. അല്ലെങ്കിലും ജയിക്കുന്ന ടീം ആണെല്ലോ എപ്പോഴും നമ്മുടെ ടീം.

പക്ഷേ ലോര്‍ഡ്സിന്റെ പടിയിറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ കളി ജയിച്ചത് പാകിസ്ഥാന്‍ ആയിരുന്നില്ല. പകരം ഞാനും എന്‍റെ ക്രിക്കറ്റ് സ്വപ്നങളും ആയിരുന്നു. കാരണം അന്നത്തെ ആ 'ഫൈനല്‍ @ ലോര്‍ഡ്സ്' എനിക്കും എന്നെ പോലെ ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ആരാധകര്‍ക്കും വേണ്ടി ഉള്ളതായിരുന്നു.
***************************************************************************************************************************************കൂടുതല്‍ ലോര്‍ഡ്സ് ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.








